Monday, December 3, 2012

“എന്റെ കഥ” യുടെ കഥ


എന്റെ കഥ യുടെ കഥ


ഓട്ടത്തിലഗ്രഗണ്യനാമശ്വത്തിൻ
ചാട്ടമ്പിഴച്ചു വൈകല്യമായീടുമ്പോൾ
കൂട്ടത്തിൽ നിന്നുമകറ്റീടുമൊരുനാൾ
വെടിയൊച്ചയാലെത്തുമനന്തതയിൽ

ഇണക്കങ്ങളില്ലാത്തൊരക്കങ്ങളോടുള്ള
പിണക്കങ്ങൾക്കൊക്കെയും മൂർശ്ചയേറി
ഗണിതങ്ങളൊറ്റയിൽ അവസാനമായപ്പോൾ
കണക്കിന്നു കിട്ടിയൊരു ജീവപര്യന്തം

വിടരാൻ കൊതിക്കുന്ന താമരമൊട്ടിനെ
കടയ്ക്കലെ വെട്ടിയൊരുക്കിനിർത്തി
കടലാസിനൊക്കെയും വിലയിടുന്നാ
പടുകിഴവനാം പൂക്കാരനേകിയല്ലോ

കപിയറിഞ്ഞീടുന്നോ ഹാരവിശേഷം
ഉപചാരത്തോടേകി ഗജരാജന്നന്ന്
കൂപമണ്ഡൂക,ത്തിന്നുലകിന്നറിവോ
വാപി തന്നീക്കാണായ ലോകമല്ലോ ?

സായഹ്നത്തിന്നിരുൾ പരത്തിയെത്തി
കായത്തിൻഭംഗി നുകർന്നിടുവാൻ
ഭയപ്പെടുത്തിക്കരിതേച്ചൂവദനത്തിൽ
കയത്തിലകപ്പെട്ടപോൽ കൈകാലടിച്ചു

ഇരുളിൻ മറപറ്റിയെത്തിയോരൊക്കെയും
വരുതിയിലാക്കുവാനായ്ത്തുനിഞ്ഞു
മരണത്തിനായെഴുന്നെള്ളും രാജാവിന്റെ
വരണമാല്യത്തിനായ് തലതാഴ്ത്തിനിന്നു.

- കലാവല്ലഭൻ
....................................

Thursday, November 1, 2012

സ്വർണ്ണമലരി











സ്വർണ്ണമലരി

-  കലാവല്ലഭൻ

എന്നങ്കണത്തിലെ സ്വർണ്ണമലരിയിൽ
പൊൻതാരകങ്ങൾ കൂടുകൂട്ടിടുമ്പോൾ
മന്മനോമുകുരത്തിന്നുൾത്തടത്തിങ്കലും
ആനന്ദപ്പൂത്തിരി ചിന്നിച്ചിതറിടുന്നു

എട്ടുദിക്കും പൊൻപ്രഭ തൂകിടുമ്പോൾ
കൂട്ടമായണയുന്ന കിളികുലജാലങ്ങൾ
ആട്ടവും പാട്ടുമായി സദിരു തുടങ്ങുമ്പോൾ
കേട്ടവർ കേട്ടവർ ആനന്ദത്തിലാടിടുന്നു

പുളകിത ഗാത്രിയായിത്തീരുമാപ്പൂമരം
ഇളകിയാടി തലോടുന്നു മമതയാലെ
കളകളാരവങ്ങൾ മുഴക്കും കിളികൾക്ക്‌
ഇളംതേൻ ചുരത്തി,യമ്മപോൽ നിന്നിടുന്നു

കാലമാം കാറ്റുവീശി അകന്നിടുമ്പോൾ
കോലങ്ങളിൽ കരിനിഴൽ വീണിടുന്നു
കാലം പേമാരിയായി പൊഴിഞ്ഞിടുമ്പോൾ
മലരിതൻ ചിരിയലകളുമകന്നിടുന്നു

പൂത്തുനിന്നപ്പോൾ എത്തിയ കൂട്ടമൊക്കെ
പുതുമകൾ തേടി അകന്നു പോയിടുന്നു
ഭൂതകാലത്തിൻ നിറക്കൂട്ടുമായുള്ളിൽ
ചേതോഹരമാം ചിത്രമെഴുതിക്കഴിയാം

ഒരു മലർക്കാലത്തിൽ ഓർമ്മകളും പേറി
മരുവുന്നു ഞാനുമെൻ സായാഹ്നത്തിൽ
വരുമൊരു പൂക്കാലമെനി,ക്കില്ലയെന്നാലും
വിരിയുന്നുണ്ടോർമ്മതൻ പൂക്കളങ്ങൾ

     ...................................................

Tuesday, October 2, 2012

പുലി

പുലി


(ഇതുവഴി പോയാൽ എന്റെ ശബ്ദത്തിൽ ഈ കവിത കേൾക്കാം)        


വഴിതെറ്റിക്കാട്ടിൽ നിന്നെത്തിയീ നാട്ടു -
വഴിയിലെ മാനുഷ ചോരതന്മണമാലെ
വഴി പിഴച്ചില്ലേ,യെന്നൊരു ശങ്കയാലിന്ന്
പഴമയും പുലിയായ ഞാനോർത്തിടുന്നു

പണ്ടൊക്കെത്തക്കമ്പാർത്തിരുന്നു ഞാനാ
മണ്ടയ്ക്കു ചാടി പിടിച്ചിരുന്നുരുവിനെ
ചെണ്ടകൊട്ടിപ്പായിച്ചിരുന്നു നാട്ടാരും
കണ്ടിരുന്നൂ ചോരപ്പാടുകളവിടാകെയും

വഴിയായവഴികളിൽ പുലികളായിപ്പോൾ
വഴിമുടക്കിക്കളി,യരങ്ങേറിടുമ്പോൾ
ഇഴപിരിച്ചാരും നോക്കിയില്ലെന്നെയും
ഇഴുകി ഞാനവരോടു ചേർന്നു നിന്നു

വഴിയിലെപ്പുലികളെ കണ്ട ഞാനെന്നുടെ
വഴക്കമേറും കൃശഗാത്ര,മൊത്തുനോക്കി
കഴിക്കുന്നതെന്തേ ദഹിച്ചിടാത്തൂ, ഇവർ
കഴിയുന്ന ശീലങ്ങൾതൻ ശീലക്കേടതല്ലേ

അറിയുന്നു ഞാനുമീ നിറമണിയുന്നൊരീ
പുറമ്പൂച്ചു കാട്ടുന്ന വൻപുലികളെയും
കരുതിയിരിക്കണേ പശിയടക്കാനല്ല
കുരുതിക്കു പണം പറ്റിടുന്നൊരാണേ

തഴക്കമേറുന്നൊരീ പുലിച്ചേഷ്ടകൾകണ്ട്‌
പഴിച്ചു ഞാനെന്നുടെ നേരായചര്യകളെ
പിഴച്ചുപോമെന്നുടെ ശീലങ്ങളൊക്കെയും
കഴിച്ചു കൂട്ടിയാലിനി,യിവിടേറെ നേരം

കാട്ടിലെനീതിയീ കൊലയെന്നോതുന്നവർ
കേട്ടിടേണം പശിയൊടുക്കുവാ,നാണത്‌
കാട്ടുന്നതിവിടെയോ ചോരക്കൊതിയന്മാർ
കേട്ടുകേൾവി പോലു,മില്ലാ നീതിയാണേ...

- കലാവല്ലഭൻ
..................................

Monday, September 3, 2012

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞവൾ





വെള്ളിക്കൊലുസണിഞ്ഞ
തുള്ളിക്കിലുക്കമോടെ
കള്ളിയെപ്പോലെയവൾ
വള്ളിയിലൂർന്നിറങ്ങി

എള്ളിൻ കറുപ്പെഴുന്നെൻ
പൊള്ളയാം മേനിയാകെ
പൊള്ളിക്കുടുന്നിടുമ്പോൾ
തുള്ളുന്നെൻ രോമങ്ങളും

കൊള്ളാമിവളിന്നെന്റെ
പുള്ളിക്കുപ്പായത്തിലായി
കള്ളികൾ വരച്ചൊരു
പിള്ളകളി നടത്തി

ഉള്ളിന്റെയുള്ളിലേക്കായി
തള്ളിത്തുറന്നെത്തുന്ന
വെള്ളമായെത്തിയെന്റെ
പള്ളയിലാറാടുന്നു

കള്ളുപോൽ നുര പൊന്തി
വള്ളത്തിലേറിയൊരു
കുള്ളനായി സിരകളിൽ
കൊള്ളിയാൻ മിന്നിക്കുന്നു

ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി

  .........................

Wednesday, August 1, 2012

എത്ര ചിത്രം

എത്ര ചിത്രം

- കലാവല്ലഭൻ













.
ഈ കവിത ഇവിടെ കേൾക്കാം...

പാർത്ഥന്നു സാരഥിയായി നിന്നരുളും
പന്നഗശായിയാം തമ്പുരാനും
പമ്പതൻ വിരിമാറിൽ തത്തിക്കളിച്ചിടും
പള്ളിയോടങ്ങളുമെത്ര ചിത്രം

മാനത്തെ കരിവീരർ മുത്തമിടുന്നൊരീ
മാമല ചുരത്തീടും പാലാഴിയും
മാവേലിമന്നന്റെ കൺകുളിർപ്പാനായി
മാലോകർ തുഴയുന്നതുമെത്ര ചിത്രം

തിരുവോണത്തോണിയിലെത്തിടും രുചികളെ
തിരുമുമ്പിലെത്തി വിളമ്പിടുമ്പോൾ
തിരകളിലാടുന്ന പള്ളിയോടമ്പോലെ
തിരിയുന്ന മനം, നിറയുന്നതുമെത്ര ചിത്രം

കല്മഷനാശന്റെ പല്ലവ കോമള
കരമതിൽ വിലസീടും കമലദളങ്ങളായി
കരകളാം കരകളിൽ വസിച്ചീടും ഗോകുലർ
കൈമെയ്യ് മറന്നിടു,ന്നൊരുമയിതുമെത്ര ചിത്രം


ആറുമുളയിലായ് ജീവിത സ്പന്ദനം
ആലോലമാടിക്കും ആശ്രിത വത്സലൻ
ആനന്ദത്തിരകളിൽ ജീവിതത്തോണിതൻ
അമരത്ത്, സാരഥിയാവതുമെത്ര ചിത്രം.


…………………………….

Monday, July 2, 2012

ചില്ലുകൂട്

ചില്ലുകൂട്













കെങ്കേമമായൊരു വാഹനത്തി-
          ലിരുന്നു ചീറിപ്പായവേ
തങ്കശോഭ കലർന്നു കണ്ടൊ-
          രാംഗലേയ മൂന്നക്ഷരം
എങ്കലുള്ളൊരു പച്ചനോട്ടാ-
          ലൊഴിച്ചുമോന്തിയെഴുനേല്ക്കവേ
സങ്കടങ്ങളൊഴിഞ്ഞപോൽ നുര-
         പൊന്തിടുന്നു മനതാരിതിൽ
നീണ്ടിരുണ്ടുകാണുന്നു പാത
          കൃശഗാത്രിയാമുരഗം പോലെ
കണ്ടിടുന്നിതു തീർത്തതെന്തെ-
          നിക്കു മാത്രമൊരു പാതയോ?
പാഞ്ഞ വാഹനം ചുംബനങ്ങളാൽ
          കണ്ടമേനിയൊ,ടുരസീടവേ
പഞ്ഞിപോലെ പറന്നൊരിണ-
          യാലിംഗനത്തിലമർത്തിയോ
അന്നെനിക്കിതു തോന്നിയില്ലൊരു
          ചില്ലുകൂടിന്നുള്ളിലായി
എന്നുമിങ്ങനെ തൂങ്ങിടേണ്ട ഗതി
          വന്നുകൂടിടുമെന്നത്
ഇന്നു ഞാനുപദേ,ശിച്ചിടുന്നത്
          കേട്ടുകൊള്ളണമേവരും
ഒന്നിനും പരിഹാരമല്ലിതു മദ്യവും-
          അതിവേഗവും

...................................

Tuesday, May 29, 2012

കൊല്ലാമിന്നാരെയും...


കൊല്ലാമിന്നാരെയും...


ദൈവത്തിൻ നാടല്ലോ കേരളമെങ്കിലും
ദൈന്യത തെല്ലുമില്ലാത്തയിടം
കാട്ടുന്ന ക്രൂരത കണ്ടാൽ ഇവിടമോ
കാട്ടാളർ വാഴുന്നിടം നിനയ്ക്കാം
കൈയ്യുകൾ വെട്ടുവാൻ മാത്രമൊരു കൂട്ടർ
മെയ്യിനോടങ്ങോരു പഥ്യമില്ല
തലയറുത്തീടുന്നോർ നാട്ടിൻ തലയ്ക്കൽ
തലങ്ങു വിലങ്ങുമങ്ങോടിടുന്നു
മുഖമാകെ വെട്ടുന്ന പുതുമയല്ലോ ഇന്നു
മുഖം മറച്ചെത്തി നടത്തിടുന്നോർ
കൈകാലുകൾ തല്ലി,യൊടിക്കുന്നോരാകട്ടെ
കാലന്റെ കൂട്ടത്തിലുള്ളോരല്ല
കാലനും ജോലി മറിച്ചു നൽകീടുമ്പോൾ
കാശുണ്ടാക്കീടുന്നു നാട്ടിലുള്ളോർ
കീശയിൽ നാറുന്ന കാശുണ്ടെന്നാകിലോ
കൊല്ലാമിന്നാരെയും മെയ്യനങ്ങാതെ
മാനുഷരൊന്നെന്നു കണ്ടൊരു രാജനെ
മൂന്നടിയാലകറ്റുന്നൊരു പൈതൃകം
ദൈവത്തിൻ നാടല്ല കാലന്റെ നാടിതു
ദൈന്യത തെല്ലുമില്ലാത്തയിടം

- കലാവല്ലഭൻ
………………………..

Tuesday, May 1, 2012

അൽഷിമറുടെ നിദ്ര

അൽഷിമറുടെ നിദ്ര



ഈ പ്ലേ ബട്ടണിൽ അമർത്തിയാൽ കവിത കേൾക്കാം...

എന്റെ ഒരു മഷി പുരണ്ട കവിത















അറിയുന്നെന്നിലെ കരുത്തുചോരുന്നതും
കറവയെത്തുന്നൊരു മാടായി മാറുന്നതും
മറവികളോർമ്മയിൽ തിമിരമായീടുന്നതും
കരിമ്പടമ്പോൽ വാർദ്ധക്യമണയുന്നതും

മുങ്ങുന്നുബോധമൊരു മറവിക്കയത്തിൽ
മങ്ങിതെളിഞ്ഞിടും പഴമതൻ കാഴ്ച്ചകൾ
പൊങ്ങീയകന്നിടും കുമിളകൾപോലെ
എങ്ങോപറന്നിടുന്നീ മതിഭ്രമനിദ്രയിൽ

പക്വതയില്ലാതൊരാ പാച്ചിലിന്നിടയിൽ
പകയോടിടയുന്നു ഉറ്റവരോടൊക്കെയും
വാക്കുകൾക്കതീതമീ ചാപല്യമെങ്കിലും
പേക്കോലമായ് കാണുന്നിതെല്ലാവരും

പിടിച്ചടക്കാനാവാത്തൊരാഗ്രഹമ്പോലും
അടക്കിവാഴുന്നൊരാ മായാലോകത്തിൽ
ഇടയ്ക്കുവെച്ചൊരാ കാൽ വഴുതിവീണ്ടുമാ
പിടികിട്ടാത്തൊരത്യഗാധത പൂകിടുന്നു

ദിനചര്യയിൽ പെട്ടകെട്ടുകളൊക്കെയും
കനമില്ലാത്തൊരാ ലോകത്തലഞ്ഞ്
ഇനംതിരിച്ചഴിച്ച് അടുക്കിവച്ചിടുമ്പോൾ
മനമറിയാതെ ഇഹലോകമണഞ്ഞിടുന്നു

ഓർത്തെടുക്കുവാനാവാത്തൊരീച്ചതിക്കുഴി-
തീർത്തിടുന്നതെങ്ങനെന്നറിഞ്ഞിടാനായി
കരുതി ഞാനിരുന്ന നേരമെല്ലാമെന്നെ
പരിഹസിച്ചുകൊണ്ടെത്തിടുമാ നിദ്രവീണ്ടും.

- കലാവല്ലഭൻ
.................................................................

Monday, April 2, 2012

ദിവ്യപ്രകാശം

ദിവ്യപ്രകാശം



(ഈ പ്ലേ ബട്ടണിൽ അമർത്തിയാൽ കവിത കേൾക്കാം...)


മുന്താണി മുന്നിൽ വിരിച്ചു കാട്ടിത്തലേ
അന്തിക്കു ചുറ്റിയ പട്ടു ചേലയാലേ
എന്തൊരു ഭംഗിയാണീ വരവാലെന്റെ
ചെന്താമരപ്പൂവിൻ ദിവ്യപ്രകാശം

നീലച്ചേല പൊതിഞ്ഞ കുട നിവർത്തി
പല്ലവാങ്കുരങ്ങൾക്കൊക്കെയുമായ്‌
നല്ലോരിളം ചൂടു പകർന്നു നൽകീടുന്ന
പല്ലക്കിലേറി,യകലും ദിവ്യപ്രകാശം

വിണ്ണിലൂടെന്നുമീ മണ്ണിലേക്കിറങ്ങൂന്ന
കണ്ണിനാനന്ദമാം നന്മതൻ വെളിച്ചം
എണ്ണിയാലൊടുങ്ങാത്ത ദൂരത്തുനിന്നും
മണ്ണിനെ കാക്കുന്ന ദിവ്യപ്രകാശം

ആരിലുമധികാരം സ്ഥാപിച്ചിടുന്നൊരീ
നരന്മാർക്കയിത്തം കൽപിച്ചു നിൽക്കും
നേരത്തിനൊത്ത്‌ ഉയർന്നു താഴ്‌ന്നീടുന്ന
വരേണ്യൻ തരുന്നൊരു ദിവ്യപ്രകാശം

ഈ മണ്ണിലിത്രയും കരുത്തുകാട്ടുന്നൊരു
ദ്യുമണിയൊരിക്കലും അണഞ്ഞിടില്ല
വാമനോ വലതനോ വാലില്ലാതുള്ളൊരു
കേമനുമില്ലാത്തൊരു ദിവ്യപ്രകാശം

- കലാവല്ലഭൻ
……………………

Thursday, March 1, 2012

വസന്തകാലം

വസന്തകാലം


(ഈ പ്ലേ ബട്ടണിൽ അമർത്തി കേട്ടുകൊണ്ട്‌ വായിക്കൂ...)


ഉത്തരായനത്തിൻ ഉഷ:സന്ധ്യയിൽ
ഉണരുന്നൊരാദിത്യ മുഖംചുവന്നു
ഉറങ്ങുമൊരുലകം പുതച്ചമഞ്ഞിൻ
ഉദകക്രിയാശേഷം തൻ തേരിലേറി

നീലപ്പട്ടാടയാൽ ആകാശം കാൺകെ
നാണത്താൽ നരച്ചോരിലകൾ ഒളിച്ചുകീഴെ
നനുനനുത്തിളം നാമ്പു തലയാട്ടികളിച്ചും
നെറുകയില്പുഷ്പാഭരണങ്ങളണിഞ്ഞിടുന്നു

ചൂടിയപൂവൊക്കെയും ചിരിച്ചുനിന്നപ്പോൾ
ചൂളമടിച്ചെത്തും തെന്നൽ ഉരുമ്മിനീങ്ങി
ചുറ്റുംവിരിച്ചിട്ട പൂമെത്തതൻ മേലെ
ചാഞ്ഞു കൈമാറുന്നൊരു പ്രണയാർദ്രമുദ്ര

പാട്ടൊന്നു പാടുവാൻ തോന്നുമീകാലത്ത്
പാടുവാനല്ലാ കുയിലിന്നു കൂവൽ മാത്രം
പാടുന്നതിവിടെയീ ഇളംതെന്നല്ലല്ലോ
പാടിപ്പതിഞ്ഞൊരീ ഈണത്തിനാൽ

വാസന്തവർണ്ണാഞ്ചിത ചിത്രങ്ങളെല്ലാം
വസുധതൻ കസവുനൂൽ പുടവകളിൽ
വാസനയുണർത്തി ഒരുങ്ങിടുമ്പോൾ
വാനിൽ ചുടുനിശ്വാസമുതിർന്നിടുന്നു

- കലാവല്ലഭൻ.
............................

Wednesday, February 1, 2012

വയനാടൻ ചരിതം(കേട്ടുകൊണ്ട്‌ ഒരു വായന)


വയനാടൻ ചരിതം

കവിത കേട്ടുകൊണ്ട്‌ ഒരു വായനയാവാം)


മണിമേടയിൽ വിലസീടും,അലസ്സന്നു പോലും
മണ്ഡപം തീർത്തീടുന്നൊരീ നാട്ടിൽ
മണ്ണിൽ പൊൻ വിളയിച്ചിടുന്നവൻ യോഗം
മണ്ണിന്നു വളമായി തീർന്നീടുവാനോ

മരണം വിതയ്ക്കുന്ന നാട്ടിലിന്നും
മതിവരാ വിത്തെറിഞ്ഞീടുന്നവൻ
മത്തുപിടിച്ചതു പോലെ അലയുന്നു
മനമൊരു കല്ലായി തീർന്നീടുന്നു

മേലാളർ തൻ വായ്പയാം ദീപത്തിനാൽ
മതിമറന്നുയരുന്നീയാമ്പാറ്റപോലെ
മരണക്കെണിയിൽ ചിറകെരിഞ്ഞീടുമ്പോൾ
മലർന്നു വീഴുന്നുടൽ പൊന്തിടാതെ

മങ്ങിത്തെളിയുന്ന കണ്ണുകളിൽ വീണ്ടും
മഴവില്ലുപോൽ കാണുന്നു നിറശോഭകൾ
മറക്കുന്നു വീഴ്ചകളൊക്കെയും പിന്നെ
മയിൽപീലി പെരുകുവാൻ വച്ചീടുന്നു

മടിശ്ശീല ചോർത്തുന്ന രാസവളത്തിനാൽ
മനമ്പുരട്ടു,ന്നരസിക ഭാവത്തിനാൽ
മടുപ്പറിയിച്ചീടുന്ന മണ്ണും മറക്കുന്നു
മലർ വിരിയിക്കുന്നൊരാ തന്ത്രങ്ങളും

മലപോലെ പൊന്തിയ വിലയൊക്കെയും
മലർ പൊഴിയുമ്പോൽ നിലമ്പൊത്തിടുമ്പോൾ
മുന്നിലിറങ്ങിയ ശൂന്യാകാശത്തിലേറി
മരണത്തെ വരിക്കുന്നീ പാവങ്ങളും

മരണം വരിക്കു,ന്നതിർത്തി കാക്കുന്നവന്നു -
മരണോപരാന്തമൊരു വീരചക്രം
മണ്ണിലീ കനകം വിളയിച്ചിടുന്നോൻ മരിക്കിൽ
മക്കൾതൻ നഷ്ടമതൊന്നുമാത്രം

മാനത്തു നോക്കി പടവു കയറും, നമ്മളാം
മണ്ണിലിറങ്ങാത്ത മനുജർക്കുണ്ടീടുവാൻ
മരണത്തെ പറഞ്ഞയച്ചീടേണമല്ലെങ്കിൽ
മാനത്തെ നക്ഷത്രമെണ്ണുവാൻ യോഗം

- കലാവല്ലഭൻ
…………………..

Monday, January 2, 2012

ജനുവരി

ജനുവരി
കേട്ടുകൊണ്ടാവാം വായന





പുലർകാല മഞ്ഞിൻ പുതപ്പുമായെത്തുന്ന
പുതുമയെ വാരിപ്പുണരുന്ന ജനുവരി
പുളകമണിയി,ച്ചെത്തുന്നെൻ മനതാരിൽ
പൊന്നിൻ ചിലങ്ക തൻ നാദമുണർത്തി


പറന്നുയരുന്നൊരീ മോഹങ്ങൾ ചിറകേറി
പാടിയാടുന്നൂ, വിണ്ണിൽ വർണ്ണ പട്ടമായ്‌
പ്രണയപരവശയാമൊരു തെന്നലും
പായുന്നു തൊട്ടു, തൊട്ടില്ലെന്നപോൽ


പൊൻ നൂലിൽ കോർത്തോരക്ഷരങ്ങൾ
പായുന്നു മാലോകർ തൻ ആലയത്തിൽ
പാട്ടിന്നകമ്പടിയായി എത്തുന്നു തകിലും
പക്കമേളം കൊഴുക്കുന്നു നെഞ്ചകത്തും


പരിമളം പരത്തുന്ന പൂക്കളും ചൂടിയവൾ
പാർവ്വണ ബിംബമായണഞ്ഞിടുമ്പോൾ
പനിനീരിൽ മുക്കിയ പ്രണയപ്പൂത്താലി
പരിണയോൽസവത്തിനായ്‌ ചാർത്തിടുന്നു


പാലാഴി തന്നിൽ കടഞ്ഞെടുത്തുള്ളൊരീ
പട്ടിൽ പൊതിഞ്ഞൊരു തങ്കത്തോണി
പാണ്ടിമേളങ്ങളെൻ കരമുതിർത്തീടുമ്പോൾ
പൂമിഴികൾ നൃത്ത,മാടുന്നെൻ മുൻപിലായി

പാലൊളിയാൽ ശയ്യവിരിച്ചെത്തിയോൾ
പൂപ്പുഞ്ചിരി വിതറുന്നു മുല്ലപ്പൂക്കളാലെ
പാദസരമൊക്കെയഴിച്ചപോൽ മൗനിയായ്‌
പ്രാണപ്രിയനായ്‌ സർവ്വം സമർപ്പിക്കയായ്‌


പ്രണയത്തിൽ പൂത്തൊരാ തരുണീമണി
പരമമാം നിർവൃതിയിലങ്ങലിയുമ്പൊഴും
പരിഭവപ്പെട്ടാ മിഴി കൂമ്പിയടയുമ്പോൾ
പതിഞ്ഞൊരു നുള്ളലാലമർത്തിടുന്നു


പുലരിയിൽ കുളിരുമായെത്തിയൊരാലസ്യം
പുണരുന്നൊരുണരുന്ന ഭൂപാളരാഗമായി
പരിരംഭണച്ചൂടിലുരുകുന്ന കുളിർമഞ്ഞും,
പകലോനും കള്ളനായൊളിഞ്ഞു നോക്കി

പുലർമഞ്ഞു തുള്ളികൾ കണ്ണു പൊത്തീടുന്നു
പറന്നൊളിച്ചീടുന്നു കുഞ്ഞിക്കുരുവികളും
പനിനീർപ്പൂ പരിമളം വിതറിയാനയിക്കുന്നു
പ്രകൃതിയും നേരുന്നു മംഗളാശംസകൾ

.................................