Saturday, November 29, 2014

കുട്ടനാട്‌


കുട്ടനാട്‌

നീലാംബരത്തിൽ നിന്നിറ്റിറ്റു വീണൊരാ
നീർമണി മുത്തുകളൊന്നിച്ചൊരുവഴി
ഒഴുകിയെത്തി പല കൈവഴികളായി
ഹരിതാഭയൊരുക്കുമാ പുഴകളെങ്ങും

നീലപ്പീലി വിടർത്തിയാടുന്നൊരാ-
ആകാശമാം മയിൽ കൊഴിച്ചോരു
പീലിതണ്ടുകൾ കൊരുത്തുകെട്ടി
പിടിച്ചുയർത്തി നിൽക്കുമാ കേരവും

നീളമുള്ളോരീർക്കിലിൻ തുമ്പിലായ്‌
സ്വർണ മണികൾ കൊരുത്തിട്ടപോലെ
മന്ദമാരുതൻ-തൻ പാട്ടിന്റെ താളത്തിൽ
ചന്തമായാടി ഉലയും നെൽകതിർക്കളും

പകലന്തിയോളം വിയർപ്പൊഴുക്കുന്നൊരീ
കരുമാടിക്കുട്ടന്മാർക്കുറങ്ങുവാനായ്‌
പുഴയിലേക്കൊന്നങ്ങു ചാഞ്ഞു നിന്ന്
വീശിക്കൊടുക്കുന്നൂ തെങ്ങോലകളും

വിളയെല്ലാം കൊയ്തെടുത്തറകളിൽ
ആക്കിയിട്ടാഘോഷിച്ചീടുവാനായ്‌-
ഉരഗമ്പൊലുള്ളൊരാ തോണിയിലേറി
തിത്തെയ്യം തൈ തെയ്യം പാടിടുന്നു
-  കലാവല്ലഭൻ
     ...................................

Wednesday, October 15, 2014

പൊട്ട്

പൊട്ട്


കാഞ്ചീപുരംചേലഞ്ഞൊറിഞ്ഞുടുത്തു
കാഞ്ചനാഭരണങ്ങളേറെയെടുത്തണിഞ്ഞു

മൊഞ്ചുള്ളമുഖാംബുജമാകേമിനുക്കി
തഞ്ചത്തിൽ കണ്ണാടിയിലൊന്നുനോക്കി

കാണുന്നതില്ലാശ്രീവദനാംബുജത്തിൽ
കാണായതൊരപൂർണ്ണരൂപം മാത്രം

പനിമതിപോലുള്ളാമ്മുഖാബുജത്തിങ്കൽ
കനക്കുന്നുകാർമേഘമൂടാപ്പുകൾ

പരതുന്നുചേലാഭരണകാന്തിയാകെ
കുറവൊന്നുമൊരേടവുംകാണ്മതില്ല

മനം നൊന്തമകളെയാശ്വസിപ്പാനമ്മ
തൻ കനകാഭരണങ്ങളഴിച്ചുനല്കി

മാറോടുചേർത്തമ്മപുണർന്നിടുന്നു
നെറുകയിൽ മുത്തങ്ങളേകിടുന്നു

ശോണിമകലർന്നൊരുലലാടഭാഗേ
കാണുന്നുശൂന്യമായിരിപ്പതമ്മ

വെക്കെന്നെടുത്തൊരുപൊട്ടുകുത്തി
അർക്കന്നുദിച്ചപോൽശ്രീപരന്നിടുന്നു

കാലണമതിപ്പുമില്ലാത്തൊരാ
ലാലമമത്തുന്നതശൃംഗാരവസ്തു

ലക്ഷമ്മതിപ്പുളവാമാഭരണങ്ങൾക്കിടം
ലക്ഷണമൊത്തൊരുപൊട്ടിന്നുപിന്നിലോ?

കലാവല്ലഭൻ


…………………………..

Friday, September 5, 2014

മാവേലി മന്നനെഴുന്നെള്ളുമോ ?


മാവേലി മന്നനെഴുന്നെള്ളുമോ ?

മാനമിരുണ്ടോണ വെയിലുമങ്ങി
മലരും കിളികളും പോയ്മറഞ്ഞു
മാവേലി മന്നനെഴുന്നെള്ളുമോ
മലവെള്ളം നിറയുന്നീ നാടാകെയും

മഞ്ഞപ്പട്ടാട വഴിയോരത്തെത്തി
മൂടിപ്പുതച്ചങ്ങുറക്കം തുടങ്ങി
മലകയറി,ക്കറിക്കായ്കളെത്തിടുമോ
മലവെള്ളം നിറയുന്നീ നാടാകെയും

മദ്യക്കടകളടഞ്ഞു തുടങ്ങുമ്പോൾ
മാത്സര്യമേറുന്നു നേതാ,ക്കളിലും
മാവേലി വഴിതെറ്റി പോയീടുമോ
മലവെള്ളം നിറയുന്നീ നാടാകെയും

മങ്കമാർക്കിന്നില്ലൊരുത്രാടവും
മക്കൾക്കുമില്ല കളികളെങ്ങും
മാലോകർക്കോണമകന്നിടുന്നോ
മലവെള്ളം നിറയുന്നീ നാടാകെയും


-      കലാവല്ലഭൻ

Thursday, July 31, 2014

ശീവോതി


ശീവോതി

ഉമ്മറക്കോലായിലന്തിക്കന്നെത്തുമ്പോൾ
ചമ്മട്ടിപോൽ ചൂലുമായ്നല്പാതി നില്പൂ
ഇമ്മട്ടിലൊക്കെയൊരിക്കലും നില്പില്ല
ചമ്മിയകത്തേക്കൂളിയിട്ടു  ഞാനും

മൂശേട്ടയൊക്കെയും പുറത്തുനിർത്തീടേണം
വാശിയോടവളൊന്നുരച്ചീടവേ
ഏശാതെ ഞാനൊന്നെ,ന്നുള്ളിലോതി
മൂശേട്ടയിരിപ്പതു നിന്നകമേയല്ലോ

കാപട്യമെങ്കിലും കാട്ടിയൊരീർഷ്യ തൻ
ചാപല്യമൊക്കെയും നിശബ്ദമായി
വാചാലയാമവൾകേട്ടു രണഭേരി
വീചിതൻ നീരാളി പിടിമുറുക്കെ

ആടിയിലന്ത്യമാമന്തിയാണിന്നെന്നു
പാടിയവളെന്നരികിലെത്തി
ചേട്ടപുറത്തും ശീവോതി അകത്തെന്നും
എട്ടനോടായല്ലാ ഓതിയെന്നായി

കാര്യങ്ങളൊക്കെ പറഞ്ഞൊതുക്കീടുവാൻ
ചാരേയിരുന്നവൾ കരംഗ്രഹിച്ചു
നേരേ പറയുന്ന കാര്യംഗ്രഹിക്കുവാൻ
കർണ്ണങ്ങൾ പോരാ,യിന്നെന്നു വന്നോ

നാണം നടിച്ചവൾ വേദാന്തമോതുന്നു
കാണായതൊക്കെയും ചേട്ടതൻ ചേഷ്ടകൾ
കാണുവാനെന്നുമായോണ നിറവിന്നായി
കാണേണമെന്നെ ശീവോതിയായി

- കലാവല്ലഭൻ

      ............................................

Friday, June 20, 2014

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞവൾ

വെള്ളിക്കൊലുസണിഞ്ഞ
തുള്ളിക്കിലുക്കമോടെ
കള്ളിയെപ്പോലെയവൾ
വള്ളിയിലൂർന്നിറങ്ങി

എള്ളിൻ കറുപ്പെഴുന്നെൻ
പൊള്ളയാം മേനിയാകെ
പൊള്ളിക്കുടുന്നിടുമ്പോൾ
തുള്ളുന്നെൻ രോമങ്ങളും

കൊള്ളാമിവളിന്നെന്റെ
പുള്ളിക്കുപ്പായത്തിലായി
കള്ളികൾ വരച്ചൊരു
പിള്ളകളി നടത്തി

ഉള്ളിന്റെയുള്ളിലേക്കായി
തള്ളിത്തുറന്നെത്തുന്ന
വെള്ളമായെത്തിയെന്റെ
പള്ളയിലാറാടുന്നു

കള്ളുപോൽ നുര പൊന്തി
വള്ളത്തിലേറിയൊരു
കുള്ളനായി സിരകളിൽ
കൊള്ളിയാൻ മിന്നിക്കുന്നു

ഉള്ളതു ചൊല്ലാം ഞാനീ
മുള്ളുപോൽ കുത്തും ചൂടിൽ
തുള്ളികൾ വീണപ്പോഴെൻ
തൊള്ള തുറന്നു പോയി

 - കലാവല്ലഭൻ

......................................

Tuesday, May 6, 2014

മദ്യത്തിൻ വീര്യം


മദ്യത്തിൻ വീര്യം

കണ്ണാടിയാമെൻ മനസ്സറിയാതെ
കണ്ണാടിയാവേണ്ട തോഴരോടൊപ്പം
കണ്ണിറുക്കിയടച്ചു ഞാനന്നകത്താക്കി
കണ്ണട്ടയിട്ടുവാറ്റിയൊരിറ്റു മദ്യമാദ്യം

മനസ്സിനുണ്ടായിയൊരിളക്കമെങ്കിലും
മനസ്സറിയാതെ കാലിളകിയാടുന്നു
കുതൂഹലത്തോടെ കളകളാരവം
പതഞ്ഞൊഴുകുന്നെൻമനസ്സിലുന്മാദം

പുളിച്ചുപൊന്തിയ നീർക്കുമിളക്കുള്ളിൽ
ഒളിച്ചിരിക്കുമാശൂന്യതപോലെൻ ബോധം
മറച്ചിടുന്നൊരീവിനോദമായിന്നും ഞാൻ
ഇറക്കിടുന്നൊരീചവർപ്പിൻലഹരികൾ

ഒരിക്കലെത്തുമാ മരണമായീ മദ്യം
പരേതനെന്നൊരു വിശേഷണമേകും
അറിയാമെങ്കിലുമങ്ങവിവേകിയായി
കിറുങ്ങിടുന്നൊരീ ലഹരിയാം വാക്കാൽ

ഇടയ്ക്കിടെയുള്ള കുടിക്കരുതെന്ന
പടിക്കലെത്തുമാ ബോധോദയങ്ങളെ
ഉടച്ചിടുന്നു ഞാനൊഴിഞ്ഞ കുപ്പിപോൽ
അടുത്തനേരത്തെ കുടി തുടങ്ങുമ്പോൾ

ഒരിയ്ക്കലെൻനന്മ കാംക്ഷിച്ചൊരു
സർക്കാരിറക്കിയങ്ങൊരു നിരോധനമെന്നാൽ
ഇളകിയാടിയെൻ സർക്കാരിൻ നിലനില്പും
കളവല്ലിതു സത്യം മദ്യത്തിൻ വീര്യമല്ലോ


കലാവല്ലഭൻ

Sunday, April 6, 2014

വഴിത്താരകൾ


വഴിത്താരകൾ

ചിരകാല മോഹങ്ങൾ പൂവിടുമ്പോൾ
പെരുകുന്നൊരാമോദമകതാരിലും
നിറയുന്നൊരാകുംഭം പൊലിയുമ്പൊഴും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

കരുതിയില്ലൊരുനാളുമീവിധേന,
കരതലാരേഖകൾ വിരിഞ്ഞുമില്ല
വരുതിയിലാവാത്തതിൻ പിറകെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

എരിയുന്നൊരുദരത്തിൻ കനലിലൂടെ
കരിച്ചൊരാ കറുത്ത വേഷങ്ങളും
തിരിയിട്ട നന്മതൻ വെളിച്ചത്തിലൂടെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

പരമാത്മ സ്വരൂപത്തിലുറച്ചു നിന്നും
മറുവാക്കിനൊഴുക്കിലിടറാതെയും
പെരുമയിലുയരാതതാസ്വദിച്ചും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

തിരമാലയിൽ പെട്ടുഴറിടുമ്പോൾ
പിറകിലൊരു കുളിർക്കറ്റായുന്തിയുന്തി
കരയിലേക്കണച്ചൊരാ കരങ്ങളെയും
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

ഒരുതരി വെളിച്ചമായി ഭാഗ്യമെന്നും
ചരിച്ചിടുന്നെന്നുടെ മുൻപിലായി
ചരാചരങ്ങൾക്കും നാഥനായോനെ
തിരയുന്നു ഞാനിന്നുമാ വഴിത്താരയിൽ

- കലാവല്ലഭൻ

…………………………..

Wednesday, March 5, 2014

എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്...

എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്...

അമ്പാടിക്കണ്ണനെ കണ്ടു തൊഴാൻ
അമ്പലപ്പുഴയിലൊരുണ്ണിയുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

അമ്പാടിക്കണ്ണനു വെണ്ണയൂട്ടാനായി
അമ്പലപ്പുഴയിലെത്താറുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

അർജുന സാരഥിയായി വിളങ്ങീടുന്ന
ആറന്മുളയപ്പ,നുണ്ടെന്നടുത്ത്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

ആരവത്തോടെ നതോന്നതയിൽപ്പാടി
ആറന്മുളേശനെ വണങ്ങാറുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പൊഴും ഗുരുവായൂരെത്തേണമെന്ന്

ആളൊത്തൊരുരൂപമാം ശ്രീവല്ലഭേശന്റെ
അടി വണങ്ങീടാനെത്താറുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പോഴും ഗുരുവായൂരെത്തേണമെന്ന്

ആളറിയാതെ അടുത്തിരുന്നു, കഥകളി
ആസ്വദിക്കുന്ന ശ്രീ,വല്ലഭനുമുണ്ട്‌
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എപ്പോഴും ഗുരുവായൂരെത്തേണമെന്ന്

ആശയടക്കുവാൻ ഗുരുവായൂരെത്തിയാൽ
ആവേശമാണങ്ങു നിന്നുതൊഴാൻ
എങ്കിലുമെന്നന്തരംഗത്തിൽ ഉയരുന്നു
എന്നെപ്പോലല്ലയോ എല്ലാരുമെന്ന്
 - കലാവല്ലഭൻ

......................................................

Thursday, February 6, 2014

ഗുരുവായൂരിലെ നീർക്കാക്ക


ഗുരുവായൂരിലെ നീർക്കാക്ക

ശ്യാമവർണ്ണ സമൃദ്ധിയേറുമൊരി
കോമളാഗിതൻ വാസമിന്നൊരീ
ശ്യാമവർണ്ണന്നരികിലെന്നത്
മാമകത്തിലസൂയയേറ്റിയോ ?

മാറിയനവധി കാലമെങ്കിലും
നേരമൊത്തില്ലെത്തിടാനായ്
കാറൊളിവർണ്ണൻ സവിധേ,
നീർകാക്കയാം നീ ഭാഗ്യവതിയോ

മോദമോടെ സകുടുംബമിങ്ങനെ
വേദിയേതെ,ന്നറിഞ്ഞിടാതെ
പാദമിന്നു നീയൂന്നിടുന്ന,തെവിടെ
ഈ ദേവിതന്നുടെ ശിരസ്സതിങ്കലോ

പേടിയില്ലേ നിനക്കും,മിങ്ങനെ
വാടിയിൽക്കഴിയുന്നപോലെ
മോടിയോടെ വളർന്നുനില്പൊരീ
വടവൃക്ഷമാമാപ്ലാവശോകത്തിലും

മന ശുദ്ധിപോലെ ശരീരശുദ്ധി
നിനക്കില്ലയെന്നങ്ങറിഞ്ഞിടൂ നീ
മീനുകൾ നൈവേദ്യമാക്കാൻ
നാണമില്ലേ കാളീ,ഘട്ടിതല്ല.

ചിത്തമുരുകി,പ്പാടുന്ന ഗായകന്ന-
യിത്തമാരോപിച്ച കോവിലിൽ
വൃത്തിയാവാനൊന്നു മുങ്ങി നീ
ത്തിടുന്നോ മതിൽക്കകത്ത്‌
  
ചാരെയുള്ളൊരീ വാപിതന്നിലായി
നീരാടിയീറന്മാറി ജപമൊടെ
നേരമെത്രയതു കാത്തുനടയിൽ
ഒരുനോക്കു കാണാനെന്റെ കണ്ണനെ?

കണ്ണനെയൊന്നു കാണുവാനായ്
എണ്ണപ്പെട്ടവർ പോലുമിങ്ങനെ
ദണ്ണപ്പെട്ടതു കാണുമ്പോൾ നിൻ
ഉണ്ണികൾക്ക് ചിരിയൂറിടുമോ ?


.................

Saturday, January 11, 2014

കളവേണു


കളവേണു

രാധയായ് ഞാനിന്നു മാറിടൂമ്പോഴെൻ
മധുരമാം പ്രേമത്തിൽ നായകൻ നീ
വനമുല്ലയായ്   നിന്നില്പടർന്നിടുമ്പോൾ
എന്നിൽ മണമുള്ള പുഷ്പമായി മാറിടുന്നു

ഞാനൊരു വേണുവായ്  മാറിടുമ്പോൾ
എന്നെനിൻ ചുണ്ടോടു ചേർത്തിടുന്നു
കളവേണുവൂതുന്ന മാത്രയിൽ ഞാനൊരു
പുളകിത ഗാത്രിയായ് തീർന്നിടുന്നു

അധരത്തിൽ നീയേകും ചുംബനങ്ങൾ
മധുവായെൻ സിരകളില്പടർന്നിടുന്നു
കൊതിയേറും നിമിഷങ്ങളേകുന്നു നീ,
മതിവരാ ഞാനിറുകി പുണർന്നിടുന്നു

അരുണോദയങ്ങളുള്ളോരു കാലത്തോളം
വരണമെന്നകതാരിലിതുപോലെ നീ
ഞാനെന്നും രാധയായ്   മാറിടാം നിന്നെ-
യെന്മനതാരിലെന്നെന്നും കുടിയിരുത്താം

കലാവല്ലഭൻ 

.......................................